وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُمْ مِنْ كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُصَدِّقٌ لِمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُمْ مِنَ الشَّاهِدِينَ
അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടര്‍ന്ന്) അവന്‍ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്.
(Quran 3 : 81)
പ്രവാചകന്മാരില്‍ നിന്നും അല്ലാഹു കരാര്‍ വാങ്ങി എന്നും ആ കരാര്‍ എന്താണ് എന്നും അല്ലാഹു ഈ ആയത്തില്‍ വിശദീകരിച്ചിരിക്കുന്നു ഈ കരാര്‍ മുഹമ്മദ് മുസ്ത്വഫാ (സ്വ) ക്ക് മുമ്പുള്ള പ്രവാചകന്മര്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്ന് പറയാറുണ്ട് പക്ഷെ വിശുദ്ധ ഖുര്‍ആനിൽ അദ്ധ്യായം 33 സൂറത്തുല്‍ അഹ്സാബില്‍ 7ാമത്തെ വചനത്തില്‍ ഈ കരാര്‍ ആരോടൊക്കെ വാങ്ങി എന്ന് വ്യക്തമായി വിശദീകരിച്ചിരിക്കുന്നു.
وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنْكَ وَمِنْ نُوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُمْ مِيثَاقًا غَلِيظًا
പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) നിന്‍റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്.
(Quran 33 : 7)
ഇവിടെ മിന്‍ക നിന്നില്‍ നിന്നും എന്ന് അല്ലാഹു അഭിസംബോധന ചെയ്തിരിക്കുന്നത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യെ കുറിച്ച് തന്നെ ആണെന്ന് വളരെ വ്യക്തമാണ് ഇതില്‍ മുഹമ്മദ് നബി (സ്വ) ക്ക് ശേഷം പ്രവാചകന്മാര്‍ വരുമെന്നും വന്നാല്‍ വിശ്വസിക്കണമെന്നും വളരെ വ്യക്തമായി തന്നെ സൂചിപ്പിക്കുന്നു:
يٰبَنِىۡۤ اٰدَمَ اِمَّا يَاۡتِيَنَّكُمۡ رُسُلٌ مِّنۡكُمۡ يَقُصُّوۡنَ عَلَيۡكُمۡ اٰيٰتِىۡۙ فَمَنِ اتَّقٰى وَاَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُوۡنَ
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നുകൊണ്ട് നിങ്ങളില്‍ നിന്ന് തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
(Quran 7 : 35)
ഈ ആയത്ത് മേല്‍ പറഞ്ഞ ആയത്തിനെ ശക്തിപ്പെടുത്തുന്നു.
ആദം സന്തതികൾ എന്നതു കൊണ്ടുള്ള വിവക്ഷ ആദം നബി (അ) മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ മനുഷ്യരുമാണ് എന്നതിൽ തർക്കമില്ലല്ലോ.
وَلَقَدۡ جَآءَكُمۡ يُوۡسُفُ مِنۡ قَبۡلُ بِالۡبَيِّنٰتِ فَمَا زِلۡـتُمۡ فِىۡ شَكٍّ مِّمَّا جَآءَكُمۡ بِهٖ ؕ حَتّٰٓى اِذَا هَلَكَ قُلۡتُمۡ لَنۡ يَّبۡعَثَ اللّٰهُ مِنۡۢ بَعۡدِهٖ رَسُوۡلًا ؕ كَذٰلِكَ يُضِلُّ اللّٰهُ مَنۡ هُوَ مُسۡرِفٌ مُّرۡتَابٌ
വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട് അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.
(Quran 40 : 34)
ഈ ആയത്ത് ഇനി പ്രവാചകന്മാര്‍ വരില്ല എന്ന് പറയുന്നത് പിഴച്ച വാദമാണെന്നും വ്യക്തമാക്കുന്നു.
